വയനാടിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു; അങ്ങോട്ട് വരാനുള്ള അനുമതിക്കായി കാത്തിരിക്കുന്നു: രാഹുല്‍

ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന വായനാട്ടിലെ ജനങ്ങളെകാണാന്‍ താല്‍പര്യമറിയിച്ച് രാഹുല്‍ ഗാന്ധി എംപി. കാലവര്‍ഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷമായ വയനാട്ടില്‍ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചിരുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.


മഴക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടര്‍മാരുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങള്‍ മാത്രമാണ് തന്റെ ചിന്തയിലും പ്രാര്‍ത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാല്‍, തന്റെ സന്ദര്‍ശനം രക്ഷാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചതിനാല്‍ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും പൗരന്മാരോടും എന്‍ജിഒകളോടും വയനാട്ടിലെ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹായം ചെയ്യണമെന്ന് രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

Top