കേരളത്തില്‍ ഇന്ന് മുതല്‍ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാനച്ച് നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും ബുധനാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും രണ്ട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഒരു ജില്ലിലാണ് ഓറഞ്ച് അലെര്‍ട്ട്. അന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.

നിലവില്‍ കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വിവിധ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായതോ ഇടത്തരം മഴയ്‌ക്കോ സാധ്യതയുണ്ടെന്നും നവംബര്‍ 21 മുതല്‍ 25 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴക്കും നവംബര്‍ 22, 23 തീയതികളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് നല്‍കിയിരിക്കുന്നത്. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമുണ്ട്. വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് ഓറഞ്ച് അലെര്‍ട്ടുള്ളത്. എന്നാല്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുകയാണ്.

Top