വടകര വിലങ്ങാടിലെ ഉരുള്‍പൊട്ടലില്‍ ഏഴു വീടുകള്‍ തകര്‍ന്നു; ഒരു മൃതദേഹം കണ്ടെത്തി

വടകര: വടകര വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും
മണ്ണിനടിയിലായി. വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേരെയും കാണാതായതായി വിവരമുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. വിലങ്ങാട് അങ്ങാടിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പാലൂര്‍ റോഡിലാണ് അപകടമുണ്ടായത്.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് ഉരുള്‍പൊട്ടിയത്. ടൗണില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയാണ് ദുരന്തമുണ്ടായത്. പ്രദേശത്ത് ശക്തമായ മലവെള്ളപ്പാച്ചിലുള്ളത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. വിലങ്ങാട് ആലുമൂലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഏഴു വീടുകള്‍ തകര്‍ന്നു. നാലു വീടുകളില്‍ ആളുകള്‍ ഇല്ലായിരുന്നു. ഒരു വീട്ടില്‍ ഒരു സ്ത്രീയും ഭര്‍ത്താവുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഭര്‍ത്താവ് ദാസന്‍ രക്ഷപ്പെട്ടു. ഭാര്യയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു വീട്ടിലുള്ള മൂന്ന് പേരെയും കാണാനില്ല. ഒരു പിക്കപ്പ് വാന്‍, കാറ്, ബൈക്ക് എന്നിവയും ഒലിച്ചു പോയി. കനത്ത മലവെള്ളപ്പാച്ചിലുള്ളതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സ്ഥലത്തേക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെങ്കുത്തായ കയറ്റമായതിനാലും ഇനിയും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ജെസിബി എത്തിച്ച് മണ്ണ് മാറ്റുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇത് കാരണം വൈകുകയാണ്.

ഇന്നലെ വയനാട്ടിലെ പുത്തുമലയില്‍ ഉണ്ടായ ശക്തമായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് 2 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

Top