ചെന്നൈയില്‍ കനത്ത മഴ; മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു, ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി

ചെന്നൈ: മിഷോങ് ശക്തി പ്രാപിച്ചതോടെ തമിഴ്‌നാട്ടില്‍ മഴ കനക്കുകയാണ്. ശക്തമായ മഴയില്‍ ചെന്നൈയില്‍ വന്‍ നാശനഷ്ടം. ചെന്നൈ ഇസിആര്‍ റോഡില്‍ മതിലിടിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഗുരുനാനാക്ക് കോളേജിന് സമീപം കെട്ടിടം തകരുകയും ചെയ്തു. പത്ത് ജീവനക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം.

മഴ കനത്തതോടെ ചെന്നൈയിലെ വിവിധയിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രധാന റോഡുകളില്‍ വെള്ളം കയറി. മീനമ്പാക്കം, നുങ്കമ്പാക്കം, വില്ലിവാക്കം തുടങ്ങിയ മേഖലകളില്‍ ശക്തമായ മഴയാണ്. തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ചെന്നൈ മറീന ബീച്ച് അടച്ചു. ബീച്ചിലേക്കുള്ള വഴികള്‍ ബാരിക്കേഡ് വെച്ച് അടയ്ക്കുകയാണ് ചെയ്തത്. കാശിമേട് തുറമുഖത്തേക്കും പ്രവേശനമില്ല.

ചെന്നൈയിലും സമീപ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. 6 ജില്ലകളില്‍ പൊതു അവധിയും പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

ഇന്ന് വൈകിട്ട് വരെ ശക്തമായ മഴ തുടരും. നാല് മണിയോടെ മിഷോങ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുകയും നാളെ പുലര്‍ച്ചെ കര തൊടുകയും ചെയ്യും. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയിലാണ് ചുഴലിക്കാറ്റ് കര തൊടുക. ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും ജാഗ്രതാ നിര്‍ദേശം തുടരുന്നുണ്ട്.

Top