മഴ ശക്തമാകുന്നു; സംസ്ഥാനത്തെ സ്ഥിതി പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതി പ്രവചനാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ മഴയില്ലെങ്കിലും മുന്നറിയിപ്പ് അവഗണിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴ കനക്കുകയാണ്. കേന്ദ്രവകുപ്പ് അതിതീവ്രമഴ പ്രവചിച്ചിട്ടുണ്ട്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ വരുന്ന നാല് ദിവസങ്ങളില്‍ അതിതീവ്രമഴയ്ക്കാണ് സാധ്യതയുള്ളത്. ഇതോടൊപ്പം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റെഡ് അലര്‍ട്ട് ഉള്ള ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ഉള്ളവരെ മാറ്റും. നീലഗിരി കുന്നുകളില്‍ അതിതീവ്രമഴ പെയ്താല്‍ വയനാട്, പാലക്കാട് എന്നീ ജില്ലകളില്‍ അപകടസാധ്യത കൂട്ടും.

ഇടുക്കിയില്‍ മഴ പെയ്താല്‍ അത് എറണാകുളത്തെയും ബാധിക്കും. പ്രവചനാതീതമായ സ്ഥിതിയാണ്. മുന്നറിയിപ്പുകളെ ഗൗരവത്തില്‍ കാണണം. നിലവില്‍ മഴയില്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Top