തിരുവനന്തപുരത്ത് ഉരുള്‍പൊട്ടല്‍, ഫാമിലേക്ക് മണ്ണിടിഞ്ഞ് വീണ് 25 ആടുകള്‍ ചത്തു

തിരുവനന്തപുരം: വാമനപുരം മേലാറ്റൂമൂഴിയില്‍ നേരിയ ഉരുള്‍പൊട്ടല്‍, ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയില്‍ ജനിരപ്പ് ഉയര്‍ന്നു.

മാമ്പഴക്കരയില്‍ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകള്‍ ചത്തു. മാമ്പഴക്കര സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.

വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാന്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം സജ്ജമാക്കി. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മലയോര മേഖലയില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.

വിഴിഞ്ഞത്ത് ശക്തമായ മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.

അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത കാണുന്നുണ്ട്, ഇതിനു പുറമേ, അടുത്ത രണ്ടാഴ്ചയും കേരളത്തില്‍, പ്രത്യേകിച്ച് മധ്യ-തെക്കന്‍ കേരളത്തില്‍, സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം സൂചന നല്‍കുന്നതായും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top