വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്; സുപ്രീംകോടതിയില്‍ തിങ്കളാഴ്ച വാദം തുടരും

ബെംഗളൂരു: കർണ്ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ തിങ്കളാഴ്ച വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് വാദത്തിനിടെ പരാമർശിച്ചു. ടർബൻ സിഖ് വിശ്വാസത്തിൻറെ ഭാഗമാണെന്ന് സുപ്രീംകോടതി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ബെഞ്ച് വ്യക്താക്കി. ഹിജാബ് ധരിക്കുന്നത് മതാചാരത്തിൻറെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു.

കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകൾക്ക് എതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്ന് കാമത്ത് ചൂണ്ടിക്കാട്ടി. ശബരിമല വിധി പുനനപരിശോധിക്കാനുള്ള വിശാല ബഞ്ചിനുമുമ്പാകെ വരുന്ന ചോദ്യങ്ങൾ വിഷയത്തിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസന സമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തു.

Top