ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനം ഗുരുതരമാകുന്നു; ഡൽഹിയിലെ ആശുപത്രികളിൽ ഒപി പരിശോധന നിർത്തി വെച്ചു.

ന്യുഡൽഹി: രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കിടയിൽ  കൊവിഡ് വ്യാപനം അതീവ ഗുരുതരമാകുന്നു. ദില്ലിയിലെ പത്ത് സർക്കാർ ആശുപത്രികളിലെ 1300 ലധികം ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ച്ചയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചു. 750 ലധികം ഡോക്ടർമാർ കൊവിഡ് ബാധിതരായതോടെ പല ആശുപത്രികളും ഒപി പരിശോധന നിർത്തി വെച്ചു.

ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടർന്നതോടെ എയിംസ് ഉൾപ്പടെ ദില്ലിയിലെ പ്രധാന ആശുപത്രികളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്. ഒരു ദിവസത്തിനിടെ എംയിസിൽ നൂറിലധികം ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാനൂറിലധികം ആശുപത്രി ജീവനക്കാർ ക്വാറന്റീനിൽ കഴിയുകയാണ്. 350ലധികം റെസിഡൻ്റ് ഡോക്ടർമാക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ എയിംസിൽ ഓപി പരിശോധനകൾ നിർത്തി.

അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും തത്ക്കാലം ഏറ്റെടുക്കേണ്ട എന്നാണ് തീരുമാനം. സഫ്ദർജംഗ്, എൽഎൻജെപി ഉൾപ്പടെയുള്ള പത്ത് സർക്കാർ ആശുപത്രികളിലെ 1300 ൽ അധികം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. നഴ്സുമാരും, മറ്റ് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പടെയാണിത്.

Top