കേന്ദ്രത്തിന്റെ കൊവിഡ്19 തീവ്രമേഖലയുടെ പട്ടികയില്‍ കേരളത്തിലെ ഏഴ് ജില്ലകളും

തിരുവനന്തപുരം: രാജ്യത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപന സാധ്യതയുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീവ്രമേഖലയുടെ പട്ടികയില്‍ (ഹോട്ട് സ്‌പോട്ട്) കേരളത്തിലെ ഏഴ് ജില്ലകളും.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളെയാണ് കൊവിഡ് വ്യാപനത്തിന് കൂടുതല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം വയനാട് ജില്ലയിലെ ചില മേഖലകളെ മാത്രമാണ് ഹോട്ട് സ്‌പോട്ടായി കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.

തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്,ആലപ്പുഴ, കോട്ടയം എന്നീ ആറ് ജില്ലകളെ രോഗബാധ തീവ്രമല്ലാത്ത ( നോണ്‍ ഹോട്ട് സ്‌പോട്ട്) ജില്ലകളുടെ പട്ടികയിലും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തീവ്രമേഖലയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കില്‍ ആ ജില്ലയെ നോണ്‍ സ്‌പോട്ട് അഥവാ ഓറഞ്ച് പട്ടികയിലേക്ക് മാറ്റും. ഓറഞ്ച് പട്ടികയില്‍ ഉള്‍പ്പെട്ട ജില്ലയില്‍ തുടര്‍ച്ചയായി 14 ദിവസം പുതിയ കൊവിഡ് രോഗികള്‍ ഉണ്ടായില്ലെങ്കില്‍ ആ ജില്ലയെ ഗ്രീന്‍ സോണിലേക്ക് മാറ്റും.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ നിലവില്‍ കോഴിക്കോട് മാത്രമാണ് ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുന്നത്. കോഴിക്കോട് ഒഴികെയുള്ള കേരളത്തിലെ എല്ലാ ജില്ലകളും കൊവിഡ് വ്യാപന ജില്ലകളായി കണക്കാക്കിയിരിക്കുകയാണ്.

രാജ്യത്തെ 170 ജില്ലകളെയാണ് കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.
ഈ ജില്ലകളില്‍ ഓരോ വീട്ടിലെയും താമസക്കാരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കകയും കൊവിഡ് ലക്ഷണമുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുകയും ചെയ്യണം. ഈ മേഖലയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തും.

ഹോട്ട് സ്‌പോട്ടുകള്‍, നോണ്‍ ഹോട്ട് സ്‌പോട്ടുകള്‍, ഗ്രീന്‍ സ്‌പോട്ടുകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് കൊവിഡ് പ്രതിരോധത്തിന്റെ അടുത്ത ഘട്ടമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹോട്ട് സ്‌പോട്ടുകള്‍ തീവ്രമേഖലയും നോണ്‍ ഹോട്ട് സ്‌പോട്ടുകള്‍ രോഗംപടരാന്‍ സാധ്യതയുള്ള മേഖലയുമാണ്. ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

Top