വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് മാത്രമേ സ്‌കൂളുകള്‍ തുറക്കാവൂ; ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാനുള്ള നീക്കത്തോട് വിയോജിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എല്ലാ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലെ പല മേഖലകളിലും ലോക്ഡൗണിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ സ്‌കൂളുകളും മറ്റും വീണ്ടും അടയ്‌ക്കേണ്ടി വന്നു

പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകളും കോളേജുകളും എപ്പോള്‍ തുറക്കണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിടണമെ നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനം എടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാന്‍ ഇടയില്ല. എന്നാല്‍ കണ്‍ടെയ്ന്‍മെന്റ് സോണില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മറ്റ് പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ എത്തിയാല്‍ അത് വൈറസ് വ്യാപനത്തിന് കാരണമായേക്കുമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സെപ്റ്റംബര്‍ ഒന്നിനും നവംബര്‍ 14 നും ഇടയില്‍ ഘട്ടം ഘട്ടമായാകും സ്‌കൂളുകള്‍ തുറക്കുക. സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഓഗസ്റ്റ് അവസാനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും

ആദ്യ പതിനഞ്ച് ദിവസം സ്‌കൂളുകളിലെ 10,11,12 ക്ലാസുകളാകും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് 6 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകള്‍ ഉടന്‍ തുറക്കില്ല.

കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ വിജയകരമായി തുറന്ന് പ്രവര്‍ത്തിപ്പിച്ച സ്വിറ്റ്‌സര്‍ലാന്‍ഡ് മാതൃകയാകും ഇന്ത്യയിലും അനുവര്‍ത്തിക്കുക. സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.

ക്ലാസുകളില്‍ കുട്ടികളെ ഇരുത്തുന്നത് സാമൂഹിക അകലം പാലിച്ച് ആയിരിക്കും. രണ്ട് കുട്ടികള്‍ തമ്മില്‍ ആറടി അകലത്തില്‍ മാത്രമേ ഇരിക്കാന്‍ അനുവദിക്കാന്‍ ഇടയുള്ളു. മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവ ആദ്യഘട്ടത്തില്‍ അനുവദിച്ചേക്കില്ല. സ്‌കൂളുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തും.

രാവിലെ 8 മുതല്‍ 11 വരെയും, 12 മുതല്‍ മൂന്ന് വരെയും ആകും ഷിഫ്റ്റ്. ഇടവേള ആയി ലഭിക്കുന്ന ഒരു മണിക്കൂര്‍ സ്‌കൂള്‍ സാനിറ്റൈസ് ചെയ്യാന്‍ അനുവദിക്കും. അധ്യാപക, അനധ്യാപക ജീവനക്കാരില്‍ 33 ശതമാനം മാത്രമാകും ഒരു സമയം സ്‌കൂളില്‍ അനുവദിക്കുക.

Top