ആരോഗ്യമന്ത്രിയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നുവെന്ന്‌ രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച ആരോഗ്യമന്ത്രി കെ കെ ഷൈലജയുടെ അവകാശവാദം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം കുളം തോണ്ടിയിട്ടും ഒരു കുഴപ്പവുമില്ലെന്നാണ് മന്ത്രി പറയുന്നത്. സ്വാശ്രയ പ്രവേശന രംഗത്ത് എന്താണ് സംഭവിക്കുന്നതെന്ന് മന്ത്രിക്ക് തന്നെ അറിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

സ്വാശ്രയ പ്രവേശനത്തില്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഒരു കുഴപ്പവുമില്ലാതെ പ്രവേശന നടപടികള്‍ പുരോഗമിക്കുമ്പോഴാണ് ഇവിടെ കൂട്ടക്കുഴപ്പത്തില്‍ നട്ടം തിരിയുന്നത്.

ഇത്തവണ പ്രവേശനം നടത്താമായിരുന്ന തിരുവനന്തപുരം, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കാതിരുന്നതിനാല്‍ 25000 രൂപയില്‍ കുട്ടികള്‍ക്ക് പഠിക്കാമായിരുന്ന 200 സീറ്റുകളാണ് സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്. ഇത് ആരെ സഹായിക്കാനായിരുന്നു എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സ്വാശ്രയ പ്രവേശനത്തില്‍ ഇത്രയും കുഴപ്പം മുമ്പുണ്ടായിട്ടില്ല. പ്രവേശനം അവസാനിക്കാറായിട്ടും എത്ര ഫീസാണ് അടയ്‌ക്കേണ്ടതെന്ന് കുട്ടികള്‍ക്കോ രക്ഷിതാക്കള്‍ക്കോ അറിയില്ല. ഫീസ് എത്രയെന്ന് പറയാന്‍ മന്ത്രിക്ക് കഴിയുമോയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇത്തവണ സര്‍ക്കാര്‍ മൂന്ന് തവണയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ഇറക്കിയ ഓര്‍ഡിനന്‍സ് തന്നെ പിന്നീട് തിരുത്തേണ്ടിയും വന്നു. സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ട് മാത്രമാണ് ഇത്തവണ ഇത്രയേറെ കുഴപ്പങ്ങളുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

Top