പ്ലാച്ചിമട കൊവിഡ് ചികിത്സാകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

പാലക്കാട്: പ്ലാച്ചിമടയില്‍ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയ സി.എസ്.എല്‍.ടി.സി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡിന്റെ സ്ഥലത്ത് ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, എന്‍.എച്ച്.എം. എന്നിവയുടെ സഹകരണത്തോടെയാണ് സി.എസ്.എല്‍.ടി.സി. സജ്ജമാക്കിയത്. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു.

ഒരു മാസം കൊണ്ട് കോവിഡ് ചികിത്സാ കേന്ദ്രം തയ്യാറാക്കിയ എല്ലാവരേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ ശ്രമഫലം ഏറെ പ്രകീര്‍ത്തിക്കേണ്ടതാണ്. പ്രദേശത്തെ തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളും അഭിനന്ദനീയമാണ്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ പോസിറ്റീവ് കേസുകള്‍ ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയും പ്രദേശത്തുള്ള ആദിവാസി ജനവിഭാഗം കൂടുതലായുള്ള പ്രദേശമായതിനാലും ഈ പദ്ധതി കൂടുതല്‍ പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നു മുതല്‍ ഈ കേന്ദ്രത്തില്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങി. 34 ഏക്കര്‍ ക്യാംപസില്‍ 35000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തില്‍ കുറഞ്ഞത് 500 ബെഡുകളാണ് സജ്ജമാക്കിയത്. ഓക്‌സിജന്‍ ലൈനുകള്‍ തയ്യാറാക്കാന്‍ കഴിയുന്ന രീതിയിലുള്ള എയര്‍ കണ്ടീഷനിംഗ് സൗകര്യത്തോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, ഗ്രീന്‍ സോണ്‍ തയ്യാറാക്കുന്നതിനുള്ള പ്രത്യേക സ്ഥലങ്ങള്‍, ലാബ്, ഫാര്‍മസി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെ നിലവിലുണ്ട്.

കാമ്പസിനകത്ത് ധാരാളം സ്ഥലമുള്ളതിനാല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കുന്നതിനും 500 ബെഡുകള്‍ക്കനുസൃതമായ ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിനും രോഗികള്‍ക്കുള്ള കാന്റീന്‍ തയ്യാറാക്കുന്നതിനും സൗകര്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.എം.ഒ ഡോ. കെ.പി. റീത്ത തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Top