കോവിഡ് വ്യാപന സാഹചര്യത്തിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾ ജാഗ്രതയോടെ വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടി നില്‍ക്കുന്ന സാഹചര്യത്തിലും ജനിതക വകഭേദം വന്ന വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും വരുന്ന ക്രിസ്മസ് പുതുവത്സര ആഘോഷവേളകളില്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. ഒക്ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബര്‍ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറഞ്ഞതുപോലെ വീണ്ടും കോവിഡ് വ്യാപനം കൂടി വരികയാണ്. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണം. പൊതുയിടങ്ങളിലെ ആഘോഷ പരിപാടികള്‍ കഴിവതും ഒഴിവാക്കണം.

പൊതുസ്ഥലങ്ങളില്‍ മൂന്ന് ലെയറുകളുള്ള കോട്ടണ്‍ മാസ്‌ക്കോ എന്‍-95 മാസ്‌ക്കോ ഉപയോഗിക്കണം. കടകളിലും മറ്റ് പൊതുസ്ഥാപനങ്ങളിലും സന്ദര്‍ശിക്കുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നതിനും കൈകള്‍ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് പൊതുയിടങ്ങളില്‍ സ്പര്‍ശിച്ചതിനുശേഷം കൈകള്‍ അണു വിമുക്തമാക്കാതെ മുഖത്ത് സ്പര്‍ശിക്കുവാന്‍ പാടില്ല. മാസ്‌ക്ക് താഴ്ത്തിവച്ചിട്ട് സംസാരിക്കുന്നത് ഒഴിവാക്കണം. മാസ്‌ക് ധരിച്ച് അതിനുശേഷം അതിന്റെ പുറത്ത് സ്പര്‍ശിക്കാനോ, താടിയിലേയ്ക്ക് താഴ്ത്തുവാനോ പാടുള്ളതല്ല.ക്രിസ്മസ് പുതുവത്സര വേളകളില്‍ വീടുകളില്‍ സന്ദര്‍ശകരെ പരമാവധി കുറയ്ക്കേണ്ടതാണ്. ഹൃദ്രോഗം വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ഉള്ളവരും വയസായവരും വീടുകളില്‍ കഴിയുകയാണെങ്കിലും സന്ദര്‍ശകര്‍ വരുമ്പോള്‍ കൃത്യമായി മാസ്‌ക്ക് ധരിക്കേണ്ടതാണ്, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

Top