സെല്‍വിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും എറണാകുളത്തേക്ക് വായുമാര്‍ഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ നിന്നും മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയവും വൃക്കയും പാന്‍ക്രിയാസും എറണാകുളത്തേക്ക് അല്പസമയത്തിനകം വായു മാര്‍ഗം എത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നതെന്നും, 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്‌സിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കിംസ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. ഹൃദയം ലിസി ഹോസ്പിറ്റലില്‍ വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് നല്‍കുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചു.

കെ. സോട്ടോ പദ്ധതി വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Top