ചിറ്റയത്തിന് ഗൂഢലക്ഷ്യം, രാഷ്ട്രീയ മര്യാദ പാലിച്ചില്ല; എല്‍ഡിഎഫിന് ആരോഗ്യമന്ത്രിയുടെ പരാതി

തിരുവനന്തപുരം: തനിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കി. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യമാണെന്നും, അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണെന്നും മന്ത്രി വീണാ ജോര്‍ജ് പരാതിയില്‍ കുറ്റപ്പെടുത്തി.

എംഎല്‍എമാരുടെ യോഗത്തിലും എല്‍ഡിഎഫിലും പറയാത്ത കാര്യങ്ങള്‍ പരസ്യമായി പറയുന്നു. ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്, ചിറ്റയത്തിന്റെ ഫോണ്‍ രേഖ പരിശോധിക്കണം. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തു.

ചിറ്റയം രാഷ്ട്രീയമര്യാദ പാലിച്ചില്ല. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് ക്ഷണിക്കേണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണ്. തനിക്ക് ഉത്തരവാദിത്തമില്ല. മുന്നണിയിലെ അനാവശ്യവിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പരാതിയില്‍ പറയുന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജ് എംഎല്‍എമാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുപോലും ഇത്രയും അവഗണനയുണ്ടായിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വിളിച്ചാലും മന്ത്രി ഫോണെടുക്കാറില്ല. അതിനാല്‍ ഇപ്പോള്‍ മന്ത്രിയെ വിളിക്കാറില്ലെന്നും ചിറ്റയം ​ഗോപകുമാർ പറഞ്ഞു.

സര്‍ക്കാര്‍ ചെയ്തിട്ടുള്ള നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ഒന്നാം വാര്‍ഷികാഘോഷം. ആഘോഷം ഭംഗിയായി നടത്തുന്നതിന് എംഎല്‍എ.മാരുമായി കൂടിയാലോചന നടത്തേണ്ടത് മന്ത്രിയുടെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം മന്ത്രി നിര്‍വഹിച്ചല്ലെന്നും ചിറ്റയം കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള ‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ചിറ്റയം ഗോപകുമാറിന്റെ അസാന്നിധ്യം വാര്‍ത്തയായിരുന്നു.

Top