കൊവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍

ദില്ലി: രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുമ്പോഴും കൊവിഡിന്റെ കൂടുതല്‍ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രണ്ടര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന മരണ നിരക്ക് ആയിരത്തിന് താഴെയെത്തി. കൊവിഷീല്‍ഡിനെ അംഗീകരിച്ച വാക്‌സീനുകളുടെ പട്ടികയില്‍ നിന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ഒഴിവാക്കിയത് ഇതിനിടെ ആശങ്കയായി.

ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ക്ക് പുറമെ കൂടുതല്‍ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചുണ്ടായ B.1.617.3 , B.1.617.2 , കാപ്പ എന്നിവയ്‌ക്കൊപ്പം b.11.318, ലാംഡ എന്നീ വകഭേദങ്ങളാണ് ഒടുവില്‍ കണ്ടെത്തിയത്. ഇതില്‍ രണ്ട് വകഭേദങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് മൂന്ന് വകഭേദങ്ങള്‍ മറ്റു രാജ്യങ്ങളില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാന യാത്രകള്‍ അനുവദിക്കുന്നതോടെ ഈ വകഭേദങ്ങളുടെ വ്യാപനം കൂടുമെന്നാണ് വിദഗ്ധരുടെ ആശങ്ക.

വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരെ കൃത്യമായ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി വകഭേദങ്ങളുടെ വ്യാപനം പിടിച്ചു കെട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ നല്‍കി മൂന്നാം തരംഗം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. ഇതുവരെ മുപ്പത്തിരണ്ട് കോടി മുപ്പത്തിയാറ് ലക്ഷം ഡോസ് വാക്‌സീനാണ് രാജ്യത്ത് വിതരണം ചെയ്തത്. അമേരിക്കയിലിത് 32 കോടി മുപ്പത്തിമൂന്ന് ലക്ഷം ആണ്. വാക്‌സിനേഷനില്‍ അമേരിക്കയെ മറികടന്നപ്പോഴും യൂറോപ്പിന്റെ വാക്‌സീന്‍ പാസ്‌പോര്‍ട്ട് പദ്ധതിയില്‍ കൊവിഷീല്‍ഡ് ഉള്‍പ്പെടാത്തത് ആശങ്കയായി. വിഷയം ഉടന്‍ പരിഹരിക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പുനെവാല പറഞ്ഞു.

യൂറോപ്പന്‍ യൂണിയന്റെ വാക്‌സീന്‍ പദ്ധതിയില്‍ ആസ്ട്രസെനക്ക ഉള്‍പ്പെട്ടെങ്കിലും ഇന്ത്യയില്‍ ഉത്പാദിപ്പിച്ച അതേ വാക്‌സീനായ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയില്ല. യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഗ്രീന്‍പാസ് കിട്ടാന്‍ ഇത് തടസ്സമാകും.

 

Top