കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: കേരളത്തില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍. ഓണം ഉള്‍പ്പെടെ ആഘോഷങ്ങള്‍, മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനില്‍ക്കുന്നതിനാല്‍ പ്രതിദിന രോഗികളുടെ എണ്ണം നിലവിലെ പ്രതിദിന വര്‍ധനയുടെ മൂന്നു മുതല്‍ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ്.

അങ്ങനെ വന്നാല്‍ 40000 മുതല്‍ 60000 ന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടാകും. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന തരത്തിലേ ഗുരുതര രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത് ആശ്വാസകരമാണ്. ഐസിയു വെന്റിലേറ്റര്‍ എന്നിങ്ങനെയുള്ള അതിതീവ്ര പരിചരണം എന്നതിനേക്കാള്‍ ഓക്‌സിജന്‍ നല്‍കിയുള്ള ചികില്‍സയാകും കൂടുതല്‍ വേണ്ടി വരിക.

അതിനാല്‍ തന്നെ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. സംസ്ഥാനത്ത് ഇപ്പോള്‍ 870 മെട്രിക് ടണ്‍ ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. മലപ്പുറം , തൃശൂര്‍ ,എറണാകുളം , കോഴിക്കോട് ജില്ലകളിലാണ് നിലവില്‍ രോഗ ബാധിതര്‍ ഉള്ളത്. ഈ ജില്ലകളില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

ഇവിടങ്ങളില്‍ വാസ്‌കിന്‍ പരമാവധി പേരില്‍ എത്തുന്നുണ്ടെന്ന് ആരോഗ്യ തദ്ദേശ വകുപ്പുകള്‍ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെടുന്നു. സമ്പര്‍ക്ക വ്യാപനം ഒഴിവാക്കാന്‍ സമ്പര്‍ക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്യണം. ഇതിന് ആരോഗ്യവകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദേശവും ഉണ്ട്

വാക്‌സിനേഷന് പരമാവധി വേഗം കൂട്ടണം. പ്രായാധിക്യമുളളവരില്‍ രണ്ടാം ഡോസ് അതിവേഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നല്‍കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്‌സിനേഷനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന നിര്‍ദേശവും ഉണ്ട്.

 

Top