headpost office march

കോഴിക്കോട്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥിവേട്ടയില്‍ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തിയതിന് റിമാന്‍ഡിലായ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. പ്രതിഷേധ സമരത്തിന്റെ സി.ഡി പരിശോധിച്ചതിന് ശേഷമാണ് ഉച്ചയോടെ കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും സമാന കേസില്‍ ഉള്‍പെടരുതെന്നും കോടതി നിര്‍ദേശം നില്‍കി. ഇവരുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ക്കെതിരെ 153 എ വകുപ്പ് (ഇരുവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കല്‍) പ്രകാരം കേസെടുക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രകടനത്തിനിടെ സമരക്കാര്‍ ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍’ എന്ന് വിളിച്ചതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയെങ്കിലും കുറ്റം ചുമത്താത്തതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് ഇന്നലെ വ്യക്തത തേടിയിരുന്നു. ഇവര്‍ ‘ഡൗണ്‍ ഡൗണ്‍ ഹിന്ദുത്വ’ എന്നാണ് മുദ്രാവാക്യം വിളിച്ചിരുന്നത്. ഇത് സംബന്ധിച്ച രേഖകളും കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. ആര്‍.എം. സുബൈര്‍ ഹാജരായി.

ശനിയാഴ്ച കോഴിക്കോട് ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ടാണ് 15 പേരെ റിമാന്‍ഡ് ചെയ്തത്.പ്രായപൂര്‍ത്തിയാകാത്ത അഞ്ചുപേര്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെയാണ് കേസ്.

Top