ഗോരഖ്പുര്‍ ശിശുമരണം ബിആര്‍ഡി മെഡിക്കല്‍ കോളജ് ശിശുരോഗ വിഭാഗം തലവന്‍ അറസ്റ്റില്‍

ലഖ്‌നൗ: ഗോരഖ്പുര്‍ ശിശുമരണവുമായി ബന്ധപ്പെട്ട് ബിആര്‍ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ വിഭാഗം മുന്‍ മേധാവി ഡോക്ടര്‍ കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ്‌പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് ഇന്ന് അറസ്റ്റ് നടന്നത്.

പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഓക്‌സിജന്‍ ക്ഷാമമുണ്ടായതോടെ സ്വന്തം കൈയില്‍ നിന്ന് പോലും പണംകൊടുത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ കഫീല്‍ ഖാന്‍ എത്തിച്ചത് കുറച്ചു കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ഉതകിയിരുന്നു. ഇത് പല മാതാപിതാക്കളും മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വന്തം ക്ലീനിക്കിലേക്ക് കഫീല്‍ ഖാന്‍ കടത്തിക്കൊണ്ടുപോയി എന്ന ആരോപണമാണ് അധികൃതര്‍ അദ്ദേഹത്തിന് എതിരെ ഉന്നയിച്ചത്.

കൂടാതെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ എത്തുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് മറിച്ചുവില്‍ക്കുന്നവരുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹത്തിനെ ശിശുരോഗ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ നടപടിയും.

നേരത്തെ ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂര്‍ണിമ ശുക്ല എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞമാസമാണ് ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 68 കുട്ടികള്‍ മരിച്ചത്.

Top