ലൊക്കേഷനില്‍ വിളിച്ചു വരുത്തി ഉപദ്രവിച്ചു,ക്യാമറ തല്ലിതകര്‍ത്തു ; നടന്‍ ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണങ്ങള്‍

ടന്‍ ബിനു അടിമാലിക്കെതിരെ ആരോപണങ്ങളുമായി മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും ക്യാമറ തല്ലിതകര്‍ത്തുവെന്നുമാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രാഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്ക് കാരണം താനാണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരേ ജിനേഷ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച നടന്‍ കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മിമിക്രി താരവും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നത്.

ജിനേഷിന്റെ ആരോപണങ്ങള്‍

അപകടം പറ്റിയപ്പോള്‍ ബിനു അടിമാലിക്കൊപ്പം ആശുപത്രിയില്‍ നിന്നതും അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും നോക്കിയതും ഞാനായിരുന്നു. ആശുപത്രി വിട്ടപ്പോള്‍ വീട്ടില്‍ കൊണ്ടാക്കിയതും ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിയുടെ വീട്ടില്‍ പോയിരുന്നു. ആ സമയത്ത് ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും വീല്‍ ചെയറിലാണ് സുധി ചേട്ടന്റെ വീട്ടിലെത്തിയത്. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയുടെ സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.

‘ഇതോടെ എന്റെ പ്രതിച്ഛായ മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ് സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത്. അത് പ്രകാരമാണ് സുധി ചേട്ടന്റെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്.

മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബില്‍ ഇട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.

ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഞാനത് ബിനു ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള തര്‍ക്കത്തിലാണ് പിരിഞ്ഞത്. എന്നാല്‍ പിരിയാനുള്ള മറ്റൊരു കാരണം ബിനു ചേട്ടന്റെ വളരെ വ്യക്തിപരമായ ചില കാരണങ്ങള്‍ ആയതുകൊണ്ട് ഞാന്‍ പുറത്തു പറയുന്നത് ശരിയല്ല.

മൂന്ന് വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്. ഞങ്ങള്‍ പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. ഞാന്‍ അക്കൗണ്ട് ഹാന്‍ഡില്‍ ചെയ്ത സമയത്ത് അദ്ദേഹത്തിനെതിരേ വന്ന നെഗറ്റീവ് കമന്റുകളെല്ലാം നീക്കം ചെയ്തിരുന്നു. എന്നാല്‍ ഞാന്‍ മാറിയപ്പോള്‍ മോശം കമന്റുകള്‍ അവിടെ തന്നെ കിടന്നു ആരും നീക്കം ചെയ്തില്ല. ഈ കമന്റുകള്‍ക്ക് പിന്നില്‍ ഞാനാണെന്ന് അദ്ദേഹം ആരോപിച്ചു. അക്കൗണ്ട് ഞാന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ പൊലീസിന് കാര്യം മനസിലായി.

ഞാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറിയ ശേഷം അദ്ദേഹം പാസ്വേര്‍ഡ് മാറ്റി. പക്ഷേ പിന്നെ അത് മറന്നുപോയി. പല തവണ ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതു കൊണ്ടാണ് ഫെയ്സ്ബുക്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പിന്നീട് അന്വേഷിച്ചപ്പോള്‍ മനസിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വലിയ പോലീസുകാരുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വച്ചേക്കില്ല എന്നുമായിരുന്നു ഭീഷണി. ഇതിനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കി.

ഒരു റിയാലിറ്റിഷോയുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ ഞാന്‍ ഫോട്ടോ എടുക്കാന്‍ പോയി. അന്ന് എന്നെ ഒരു മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചു. പുറത്ത് നില്‍ക്കുന്നവര്‍ റൂമിന്റെ വാതില്‍ പൊളിച്ചാണ് എന്നെ രക്ഷിച്ചത്. എന്റെ ക്യാമറ തകര്‍ത്തു. വലിയ തുക മുടക്കി വാങ്ങിയ ക്യാമറയായിരുന്നു അത്. അതിന്റെ ലോണ്‍ അടച്ചു തീര്‍ന്നിട്ടില്ല. ഈ കേസില്‍ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു. എനിക്കെതിരേ വലിയ ഭീഷണിയുണ്ട്. എനിക്കും കുടുംബത്തിനും എന്ത് സംഭവിക്കുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്നു പറയുന്നത്.

Top