ഇന്ത്യ-കാനഡ തര്‍ക്കം; കനേഡിയന്‍ സഞ്ചാരികളുടെ എണ്ണത്തെ ബാധിക്കുമെന്ന ആശങ്കയില്‍ കേരള ടൂറിസം മേഖല

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം പ്രതിസന്ധിയിലായതോടെ ആശങ്കയിലായിരിക്കുകയാണ് കേരളത്തിലെ ടൂറിസം മേഖല.
സംസ്ഥാനത്തേക്ക് ഏറ്റവുമധികം വിദേശസഞ്ചാരികള്‍ എത്തുന്ന 15 രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. ടൂറിസംവകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ വര്‍ഷം ഏതാണ്ട് 30,000 സഞ്ചാരികളാണ് കാനഡയില്‍നിന്ന് എത്തുന്നത്.

ഒക്ടോബറില്‍ വിനോദസഞ്ചാര സീസണ്‍ ആരംഭിക്കാനിരിക്കെ കാനഡയില്‍ നിന്നുള്ളവരുടെ വിസാനടപടികളടക്കം നിര്‍ത്തിവെച്ച വിനോദ സഞ്ചാര മേഖലയ്ക്ക് ആഘാതമായിരിക്കും എന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്ട്രി പ്രസിഡന്റ് ഇ.എം. നജീബ് പറയുന്നത്. വിനോദസഞ്ചാരമേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ വേദികളില്‍ കാനഡയില്‍നിന്നുള്ള എജന്‍സികളുടെ പങ്കാളിത്തവും ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ എത്തുന്ന വിദേശ വിനോദസഞ്ചാരികള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെയാണ് കേരളത്തില്‍ താങ്ങുന്നത്. ഒരാള്‍ ശരാശരി നാലുലക്ഷത്തോളം രൂപയാണ് താമസത്തിനും യാത്രയ്ക്കും വാങ്ങലുകള്‍ക്കും മറ്റുമായി ചെലവഴിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 98 ശതമാനത്തോളം പേരും വിമാനമാര്‍ഗമാണ് എത്തുന്നത്. ആഡംബരക്കപ്പലില്‍ എത്തുന്നവര്‍ എണ്ണത്തില്‍ വളരെ ചുരുക്കമാണ്. എന്നാല്‍, കാനഡയില്‍നിന്ന് ആഡംബരക്കപ്പലുകളില്‍ 300-ഓളം സഞ്ചാരികള്‍ എത്തുന്നുണ്ട്.

ഒരു ദിവസം രണ്ടുലക്ഷം രൂപയോളമാണ് ആഡംബരക്കപ്പലുകളില്‍ എത്തുന്ന സഞ്ചാരികള്‍ സംസ്ഥാനത്ത് ചെലവഴിക്കുന്നത്. സംസ്ഥാനത്തെത്തുന്ന മൊത്തം വിദേശസഞ്ചാരികളില്‍ കാനഡയുടെ വിഹിതം 10 ശതമാനത്തിനു താഴെ മാത്രമാണെന്നും അതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി കേരളത്തെ കാര്യമായി ബാധിക്കില്ലെന്ന് ഒരു വിഭാഗം ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു.

Top