വനിതാ IPS ഓഫീസറെ പീഡിപ്പിച്ചെന്ന കേസില്‍ തടവുശിക്ഷ ലഭിച്ച തമിഴ്നാട് മുന്‍ DGP-ക്ക് നിര്‍ബന്ധിത വിരമിക്കല്‍

ചെന്നൈ: വനിതാ IPS ഓഫീസറെ ലൈംഗികമായി പീഡിപ്പിച്ചതിന് തടവുശിക്ഷ ലഭിച്ച തമിഴ്‌നാട് മുന്‍ ഡി.ജി.പി. രാജേഷ് ദാസിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കി.നിലവില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന അദ്ദേഹത്തിന്റെ സര്‍വീസ് കാലാവധി പൂര്‍ത്തിയാകാന്‍ ഒരുമാസം ശേഷിക്കേയാണ് നടപടി.

വനിതാ ഐ.പി.എസ്. ഓഫീസറെ വാഹനത്തില്‍വെച്ച് പീഡിപ്പിച്ചെന്നാണ് രാജേഷ് ദാസിനെതിരായ പരാതി. 2021-ല്‍ അന്നത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സുരക്ഷയൊരുക്കാന്‍ പോകുമ്പോഴായിരുന്നു സംഭവം. കരൂരില്‍നിന്ന് ഉളുന്തൂര്‍പ്പെട്ടിലേക്കുള്ള യാത്രയില്‍ തന്റെവണ്ടിയില്‍ കയറാന്‍ സഹപ്രവര്‍ത്തകയോട് രാജേഷ് ദാസ് ആവശ്യപ്പെടുകയും വഴിയില്‍വെച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്യുകയായിരുന്നു.

മറ്റൊരു വണ്ടിയില്‍ക്കയറി ചെന്നൈയിലെത്തിയ വനിതാ ഓഫീസര്‍ പോലീസ് മേധാവിക്ക് പരാതി നല്‍കി. രാജേഷ്ദാസ് സമ്മര്‍ദം ചെലുത്തിയെങ്കിലും പരാതി പിന്‍വലിക്കാന്‍ തയ്യാറായതുമില്ല. കേസില്‍ രാജേഷ് ദാസ് കുറ്റക്കാരനാണെന്ന് വിഴുപുരത്തെ കോടതി ജൂണ്‍ മാസത്തില്‍ വിധിച്ചിരുന്നു. മൂന്നുവര്‍ഷം തടവും പിഴയും വിധിക്കുകയും ചെയ്തു.

Top