ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി; ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍; നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ്

തിരുവനന്തപുരം: തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം ടി20യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. യഷസ്വി ജെയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (എട്ട് പന്തില്‍ പുറത്താവാതെ 29) എന്നിവരുടെ ഇന്നിംഗ്സുകളാണ് വമ്പന്‍ സ്‌കോറിലേക്ക് നയിച്ചത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.

ജയ്സ്വാള്‍ – റുതുരാജ് സഖ്യം ഗംഭീര തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. പവര്‍പ്ലേ പൂര്‍ത്തിയാവുന്നതിന്റെ തൊട്ടുമുമ്പാണ് ജയ്സ്വാള്‍ പുറത്താവുന്നത്. താരം പുറത്താവുമ്പോള്‍ 5.5 ഓവറില്‍ 77 റണ്‍സ് ഇന്ത്യക്കുണ്ടായിരുന്നു. 25 പന്തുകള്‍ മാത്രം നേരിട്ട ജയസ്വാള്‍ രണ്ട് സിക്സും, ഒമ്പത് ഫോറും നേടിയിരുന്നു. നതാന്‍ എല്ലിസിന്റെ പന്തില്‍ ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് ജയ്സ്വാള്‍ മടങ്ങിയത്. പിന്നീടെത്തിയ ഇഷാന്‍ കിഷനും കണക്കിന് കൊടുത്തു. മൂന്നാം വിക്കറ്റില്‍ റുതുരാജിനൊപ്പം 87 റണ്‍സാണ് കിഷന്‍ കൂട്ടിചേര്‍ത്തത്. എന്നാല്‍ എല്ലിസിനെ ഓഫ്സൈഡിലൂടെ സിക്സടിക്കാനുള്ള ശ്രമത്തില്‍ കിഷന്‍ മടങ്ങി.

32 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പതിനാറാം ഓവറിലാണ് കിഷന്‍ മടങ്ങുന്നത്. പിന്നാലെയെത്തിയ സൂര്യകുമാര്‍ 19 റണ്‍സുമായി മടങ്ങി. എന്നാല്‍ ഗെയ്കവാദ് – റിങ്കു സിംഗ് കൂട്ടുകെട്ട് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. റുതുരാജ് അവസാന ഓവറില്‍ മടങ്ങി. ശേഷമെത്തിയ തിലക് വര്‍മ (7) റിങ്കുവിനൊപ്പം പുറത്താവാതെ നിന്നു. സീന്‍ അബോട്ട് മൂന്ന് ഓവറില്‍ 56 റണ്‍സ് വഴങ്ങി. ഗ്ലെന്‍ മാക്‌സ്വെല്‍ രണ്ട് ഓവറില്‍ 38 റണ്‍സും വിട്ടുകൊടുത്തു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം ഡേവിഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓസീസ് രണ്ട് മാറ്റം വരുത്തി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന് പകരം ആഡം സാംപ ടീമിലെത്തി. ആരോണ്‍ ഹാര്‍ഡിക്കും സ്ഥാനം നഷ്ടമായി. ഗ്ലെന്‍ മാക്സ്വെല്ലാണ് ടീമിലെത്തിയത്.

ഇന്ത്യന്‍ ടീം: റുതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഓസ്ട്രേലിയ: സ്റ്റീവന്‍ സ്മിത്ത്, മാത്യൂ ഷോര്‍ട്ട, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്റ്റോയിനിസ്, ടിം ഡേവിഡ്, മാത്യു വെയ്ഡ്, സീന്‍ അബോട്ട്, നതാന്‍ എല്ലിസ്, ആഡം സാംപ, തന്‍വീര്‍ സംഗ.

Top