മോദി ബിജെപിയുടേതല്ല ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് ഹരിയാന ഹൈക്കോടതി

ചണ്ഡിഗഡ്: ഉത്തരേന്ത്യയില്‍ നടക്കുന്ന കലാപത്തില്‍ ഹരിയാന സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിയാന ഹൈക്കോടതി.

ബലാത്സംഗക്കേസില്‍ പ്രതിയായ ആള്‍ദൈവം ഗുര്‍മീത് രാം രഹിം സിങ്ങിന്റെ അനുയായികള്‍ അഴിച്ചു വിട്ട അക്രമണത്തില്‍ 31ലധികം പേര്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി സര്‍ക്കാരുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

കലാപത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹരിയാന പഞ്ചാബ് ഹൈക്കോടതി വ്യക്തമാക്കി.

വെള്ളിയാഴ്ച ഉണ്ടായ കലാപം സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചത്. ഈ അഭിപ്രായപ്രകടനത്തോടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.
ram-rahim-followers-violence-afp_650x400_51503728027

‘ഹരിയാന ഇന്ത്യയുടെ ഭാഗമല്ലെ എന്നും എന്തു കൊണ്ടാണ് പഞ്ചാബിനെയും ഹരിയാനയെയും രണ്ടാനമ്മയുടെ മക്കളോടെന്ന പോലെ പെരുമാറുന്നതെന്നും’ ഹൈക്കോടതി ചോദിച്ചു. ‘അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ മാത്രം പ്രധാനമന്ത്രിയല്ല മോദി’യെന്നും ഹൈക്കോടതി രൂക്ഷമായി താക്കീത് ചെയ്തു.

രാഷ്ട്രീയ നേട്ടത്തിനായി കത്തിയമരാന്‍ പാഞ്ച്ഗുള പോലൊരു നഗരത്തെ നിങ്ങള്‍ വിട്ടു കൊടുത്തുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം.

‘സ്ഥിതിഗതികല്‍ നിങ്ങള്‍ സങ്കീര്‍ണ്ണമാക്കി. നിങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ കീഴ്‌പ്പെട്ടു നിന്നു. അടിയന്തിര അവസ്ഥ പരിഗണിക്കാതെ ഒന്നര ലക്ഷത്തോളം വരുന്ന ഗുര്‍മീത് റാം റഹിം സിങ് അനുയായികള്‍ പാഞ്ച്ഗുളയില്‍ തമ്പടിച്ചപ്പോള്‍ സര്‍ക്കാര്‍ ഫലത്തില്‍ നോക്കു കുത്തിയായിരുന്നു. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ യാതൊരു മുന്‍കരുതലുകളുമെടുത്തിരുന്നില്ല. നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതു വരെ കലാപം പൊട്ടിപുറപ്പെട്ട ശേഷമാണ്’, ഹൈക്കോടതി തുറന്നടിച്ചു.

ഹൈക്കോടതി വിധി കേല്‍ക്കാന്‍ ദേറാ ആസ്ഥാനത്ത് നിന്ന് പാഞ്ച്ഗുളയിലേക്ക് പ്രവേശിക്കുമ്പോള്‍ റാം രഹിം സിങ്ങിന് എത്ര അകമ്പടി വാഹനങ്ങളാണുണ്ടായിരുന്നതെന്നും കോടതി ആരാഞ്ഞു.

Top