വാരണാസി: വാരാണസി, പ്രയാഗ്രാജ് സന്ദർശനം മുടങ്ങിയത് സംബന്ധിച്ച പ്രചാരണങ്ങള്‍ തെറ്റ്. രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ലാൻഡിംഗ് അനുമതി നൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി വാരണാസി വിമാനത്താവളം അധികൃതർ. രാഹുൽ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്നാണ് വിമാനത്താവള അധികൃതര്‍ വിശദമാക്കുന്നത്. വിമാനത്താവള അധികൃതരാണ് അനുമതി നിഷേധിച്ചതെങ്കില്‍ വിവരം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയും ടാഗ് ചെയ്ത് വിമാനത്താവള അധികൃതര്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.
വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായ് ആണ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10:45ന് ഇറങ്ങാൻ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതർ അനുമതി നിഷേധിച്ചതെന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് രാഹുൽ ഗാന്ധിയെ ഭയമാണെന്നും അതുകൊണ്ടാണ് വിമാനത്തിന് അനുമതി നിഷേധിച്ചതെന്നും അജയ് റായ് ആരോപിച്ചിരുന്നു.