സഹോദരന്‍ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനം; വസന്തകുമാറിന്റെ സഹോദരന്‍

ജമ്മു: കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണെന്ന് സ്ഥിരീകരണം. മലയാളി ഉള്‍പ്പെടെ 44 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.

വയനാട് ലക്കിടി സ്വദേശിയായ വി.വി വസന്തകുമാറാണ് ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി. സഹോദരന്‍ രാജ്യത്തിനു വേണ്ടി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് വീരമൃത്യു വരിച്ച സൈനികന്‍ വി.വി. വസന്തകുമാറിന്റെ സഹോദരന്‍ പറഞ്ഞു. വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു സഹോദരന്‍.

സി.ആര്‍.പി.എഫ്.82-ാം ബറ്റാലിയന്‍ അംഗമാണ് വസന്തകുമാര്‍. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വസന്തകുമാര്‍ കശ്മീരിലേക്കു മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് എട്ടു മാസം മുന്പ് മരിച്ചിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെ ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ നടന്ന ആക്രമണത്തില്‍ ഇതുവരെ 44 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് സ്‌ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

Top