മന്ത്രിസ്ഥാനം വിട്ടൊഴിയില്ല; പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേയ്ക്ക് കടക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആറ്റിങ്ങലില്‍ മത്സരിക്കുന്ന കാര്യം താന്‍ അറിഞ്ഞിട്ടില്ല. നേതൃമാറ്റത്തെപ്പറ്റി ഒന്നും അറിയില്ല. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുമോ എന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിക്കും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു.

സംസ്ഥാനത്ത് കെ.സുരേന്ദ്രനു പകരം മുരളീധരനെ അധ്യക്ഷനാക്കേയേക്കുമെന്ന് അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 4 സംസ്ഥാനങ്ങളില്‍ ബിജെപി അധ്യക്ഷന്‍മാരെ മാറ്റിയിരുന്നു. കേരളത്തിലും മാറ്റം ആവശ്യമാണെന്ന തരത്തില്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നായിരുന്നു സൂചന.

അതിനിടെ, ദക്ഷിണേന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നാളെ ഹൈദരാബാദില്‍ ചേരുന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെ യോഗത്തില്‍ കെ.സുരേന്ദ്രന്‍ പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷും സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിമാരും യോഗത്തിനെത്തും.

കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ട സംഘടനാ ജനറല്‍ സെക്രട്ടറി കെ.സുഭാഷ് യോഗത്തില്‍ പങ്കെടുക്കും. കേരളത്തില്‍ നേതൃമാറ്റം ഇല്ലെന്ന സൂചനയാണ് സംസ്ഥാന നേതൃത്വം നല്‍കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ.സുരേന്ദ്രനെ തുടരാന്‍ അനുവദിച്ചേക്കും. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും നേതൃമാറ്റമെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.

Top