തോമസ് ചാണ്ടിക്ക് ആലപ്പുഴ കലക്ടര്‍ നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

Thomas chandy

കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടിനെതിരായ നോട്ടീസിലാണ് വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് ഹൈക്കോടതി പിന്‍വലിച്ചു. സര്‍വ്വെ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയതിനെ കോടതി വിമര്‍ശിച്ചു.

കലക്ടറുടെ കാര്യപ്രാപ്തിയില്ലായ്മയെ ഇത് സൂചിപ്പിക്കുന്നു. സര്‍വ്വെ നമ്പര്‍ രണ്ട് തവണ എങ്ങനെ തെറ്റായി രേഖപ്പെടുത്തുമെന്ന് കോടതി ചോദിച്ചു. കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നും കോടതി വിമര്‍ശിച്ചു . ‌വാട്ടർവേൾഡ് ടൂറിസം കമ്പനിയാണ് ഹർജി നൽകിയത്.

തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടിസും കലക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടിസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കിയത്.

കലക്ടർ പുറപ്പെടുവിച്ച ആദ്യ നോട്ടിസിൽ തുടർനടപടികൾ ഹൈക്കോടതി ഫെബ്രുവരി 21നു സ്റ്റേ ചെയ്തിരുന്നു. ഇന്നു കേസ് വീണ്ടും പരിഗണിക്കുന്നതു വരെയാണു സ്റ്റേ അനുവദിച്ചിരുന്നത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കാതിരിക്കണമെങ്കിൽ ഹാജരായി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ഫെബ്രുവരി 17നാണ് കലക്ടർ നോട്ടിസ് പുറപ്പെടുവിച്ചത്.

അതേസമയം സര്‍ക്കാര്‍ നടപടി തോമസ് ചാണ്ടിയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Top