പ്രണയകാലഘട്ടത്തെ ലൈംഗീകബന്ധത്തെ പീഡനമായി കാണാനാവില്ലെന്ന് കോടതി

മുംബൈ: പ്രണയ കാലഘട്ടത്തില്‍ നടന്ന ലൈംഗികബന്ധത്തെ പീഡനമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനെതിരെ നല്‍കിയ കേസിലാണ് വിധി.

ഇതോടെ, കുറ്റാരോപിതനായിരുന്ന യോഗേഷ് പലേക്കറിനെതിരെ ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ച വിചാരണ കോടതി വിധി ബോംബെ ഹൈക്കോടതി റദ്ദാക്കി. യുവതിക്ക് യോഗേഷിനോടുണ്ടായിരുന്ന പ്രണയം ചൂണ്ടിക്കാട്ടിയ കോടതി, വിവാഹവാഗ്ദാനത്തിന്റെ പേരില്‍ മാത്രമാണ് ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്ന് പറയാനാകില്ലെന്നും നിരീക്ഷിച്ചു.

കുടുംബാംഗങ്ങളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞാണ് ഇയാള്‍ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതാണെന്നും, ആ സമയം, വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലെന്നും, തുടര്‍ന്ന് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതി താഴ്ന്ന ജാതിക്കാരിയായതിനാല്‍ വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ് ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്നീട് പിന്‍മാറുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

വാഗ്ദാന ലംഘനത്തെ തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് യോഗേഷ് ഉറപ്പുനല്‍കിയിരുന്നതായും അതിനാലാണ് ലൈംഗികബന്ധത്തിന് താന്‍ തയ്യാറായതെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. യുവതി തന്നെ സാമ്പത്തികമായി സഹായിച്ചിരുന്നതായി വിചാരണാവേളയില്‍ യോഗേഷ് സമ്മതിച്ചിരുന്നു.

Top