ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് എച്ച്ഡി ദേവഗൗഡ

ബംഗളൂരു: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുമെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തിലാണ് ദേവഗൗഡ ഇക്കാര്യം പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാഗേപ്പള്ളിയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് സിപിഐഎമ്മിനെ പിന്തുണക്കാനും ജെഡിഎസ് തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2024 തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങള്‍ അനുസരിച്ചായിരിക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയും ജെഡിഎസ് പുറത്തുവിട്ടു. 49 പേരുടെ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. ദേവഗൗഡയുടെ മൂത്തമകനും ഹൊളെ നരസിപുര്‍ എംഎല്‍എയുമായ എച്ച്ഡി രേവണ്ണയുടെ ഭാര്യയായ ഭവാനി പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഹാസന്‍ സീറ്റായിരുന്നു ഭവാനി ആവശ്യപ്പെട്ടിരുന്നത്. മുന്‍ മന്ത്രി എച്ച്.എസ് പ്രകാശിന്റെ മകന്‍ എച്ച്.പി. സ്വരൂപിനാണ് ഹാസന്‍ സീറ്റ് നല്‍കിയത്. ഗൗഡ കുടുംബത്തിന് പുറത്തുള്ള വ്യക്തിക്ക് ഹാസന്‍ സീറ്റ് നല്‍കുമെന്ന് എച്ച്.ഡി. കുമാരസ്വാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയില്‍ ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെന്നാണ് സര്‍വ്വേ ഫലം. ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസുമായി ചേര്‍ന്ന് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയ ആദ്യ റൗണ്ട് സര്‍വ്വേയിലാണ് അധികാര വടം വലിക്ക് കര്‍ണാടക സാക്ഷിയാവുമെന്ന സൂചനകള്‍ നല്‍കുന്നത്. മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 11 വരെയാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടന്നത്. കര്‍ണാടകയില്‍ അങ്ങോളമിങ്ങോളമായി 20000 സാംപിളുകളാണ് സര്‍വ്വേയ്ക്കായി ശേഖരിച്ചത്. സര്‍വ്വേ നടക്കുന്ന കാലത്ത് പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിരുന്നില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ രണ്ടാം ഘട്ടം നടക്കും. ഇതിന് മുന്‍പ് 36 ഓളം തെരഞ്ഞെടുപ്പ് പ്രവചനമാണ് ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ നടത്തിയിട്ടുള്ളത്. 2018ല്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചനം നടത്തിയതും ജന്‍ കി ബാത് ഒപീനിയന്‍ പോള്‍ ആയിരുന്നു.

Top