പരാമര്‍ശം വിവാദമായപ്പോള്‍ നിലപാട് തിരുത്തി ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ

ബംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തെ പ്രതിസന്ധിയിലാക്കി ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയുടെ വിവാദ പരാമര്‍ശം. കര്‍ണാടകത്തില്‍ സഖ്യകക്ഷി സര്‍ക്കാറിന്റെ ആയുസ് എത്രകാലമാണെന്ന് അറിയില്ലൊയിരുന്നു ദേവഗൗഡയുടെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ സര്‍ക്കാര്‍ കാലാവധി തികയ്ക്കുമെന്ന് ദേവഗൗഡ തിരുത്തി. ജനതാദള്‍ അധ്യക്ഷന്‍ സത്യം പറഞ്ഞതില്‍ സന്തോഷമെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

പരാമര്‍ശങ്ങളില്‍ ദേവഗൗഡ തന്നെ വിശദീകരണം നല്‍കണമെന്നും കര്‍ണാടക കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവു പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തന്റെ പരാമര്‍ശം തിരുത്തിയ ദേവഗൗഡ സര്‍ക്കാര്‍ തുടരുമെന്ന് പ്രഖ്യാപിച്ചു. ഞാനെന്തിന് സന്തോഷിക്കാതിരിക്കണം. കോണ്‍ഗ്രസ് സന്തുഷ്ടരാണ്. കുമാരസ്വാമി തൃപ്തനാണ് എന്നായിരുന്നു ദേവഗൗഡയുടെ തിരുത്ത്.

കര്‍ണാടക സഖ്യത്തിനെതിരെ രംഗത്തുവരുന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമീപനത്തില്‍ അതൃപ്തി പരസ്യമാക്കിയായിരുന്നു ദേവഗൗഡയുടെ വിവാദ പരാമര്‍ശം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം കോണ്‍ഗ്രസിനെ ദുര്‍ബലമാക്കിയെന്നും അവരുടെ നേതാക്കളുടെ മനോഭാവം ശരിയല്ലെന്നും ദേവഗൗഡ പറഞ്ഞു. സഖ്യസര്‍ക്കാര്‍ എത്രകാലം തുടരുമെന്ന് തനിക്ക് ഒരുപിടിയുമില്ല. സഖ്യത്തിന്റെ നിലനില്‍പ്പ് കുമാരസ്വാമിയുടെ കയ്യിലല്ലെന്നും ദേവഗൗഡ തന്റെ ആദ്യ പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദംമൂലമാണ് അന്ന് സഖ്യമുണ്ടാക്കിയത്. മകനെ മുഖ്യമന്ത്രിയാക്കണമെന്ന് തനിക്ക് യാതൊരു നിര്‍ബന്ധവുമില്ലായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേരാണ് താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ മകനെ മുഖ്യമന്ത്രിയാക്കിയുളള കോണ്‍ഗ്രസ് ഫോര്‍മുല അംഗീകരിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. ദേവഗൗഡയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയ കോണ്‍ഗ്രസ് ഇടക്കാല തെരഞ്ഞെടുപ്പ് പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി.

സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു എന്നതിന് തെളിവാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്നായിരുന്നു പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പ യുടെ പ്രതികരണം.

Top