ലൈംഗിക അതിക്രമ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ഔദ്യോഗികപദവി ദുരുപയോഗം ചെയ്തുവെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനു ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് ഹൈക്കോടതി. തെളിവുകള്‍ക്ക് നേരെ കണ്ണടയ്ക്കാന്‍ കോടതിക്ക് കഴിയില്ല. പി ജി മനു യുവതിയെ ഭീഷണിപ്പെടുത്തി സമ്മതം നേടി. 2018ലെ വ്യാജ പരാതിക്ക് നിയമ നടപടി നേരിടണം എന്ന് ഭീഷണിപ്പെടുത്തിയാണ് സമ്മതം നേടിയത് എന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതി പരാമര്‍ശങ്ങള്‍. ചോറ്റാനിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് പിജി മനു. ഹൈക്കോടതിയെ സമീപിച്ചു എങ്കിലും മുന്‍കൂര്‍ ജാമ്യം നല്‍കിയില്ല. പത്ത് ദിവസത്തിനകം കീഴടങ്ങണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. ലൈംഗിക അതിക്രമ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ആണ് പി ജി മനുവിനെ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്ന് നിയമ വകുപ്പ് പുറത്താക്കിയത്.

നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. ഈ മാസം ആദ്യമാണ് പി ജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നും വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമായിരുന്നു പി ജി മനുവിന്റെ ആരോപണം. തൊഴില്‍ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നും ഹര്‍ജിയില്‍ പി ജി മനു ആരോപിച്ചിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാന്‍ എന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി. മാനസികമായി തകര്‍ന്ന പെണ്‍കുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്ന് അഭിഭാഷക പറയുന്നു. പിന്നീട് കഴിഞ്ഞ ഒക്ടോബര്‍ 9നും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറല്‍ എസ് പി ക്ക് പരാതി നല്‍കി. ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയാണ് കേസടുത്തത്. പൊലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മര്‍ദം ചെലുത്തിയെന്നും പിന്നീട് രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞിരുന്നു.

Top