കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ പ്രതിയായ 50 ലക്ഷം രൂപയുടെ ക്വാറി തട്ടിപ്പു കേസ് ലോക്കല്‍ പോലീസിനു പകരം ക്രൈം ബ്രാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തട്ടിപ്പിനിരയായ സി.പി.എം അനുഭാവിയും പ്രവാസി എന്‍ജിനീയറുമായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ ഹരജിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യുവാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റു ചെയ്യേണ്ടുന്ന വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടും ഒരു വര്‍ഷത്തോളമായി എം.എല്‍.എയെ അറസ്റ്റു ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കാഞ്ഞതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ടാണ് സലീം ഹൈക്കോടതിയെ സമീപിച്ചത്.
കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പി.വി അന്‍വര്‍ എം.എല്‍.എ 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സി.പി.എം അനുഭാവിയായ സലീം 2017 ഫെബ്രുവരി 17നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി് അംഗവും നിലവിലെ എല്‍.ഡി.എഫ് കണ്‍വീനറുമായ എ.വിജയരാഘവനെയും മലപ്പുറം ജില്ലാ സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. ഇതോടെയാണ് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്.
കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ 21നാണ് മഞ്ചേരി പോലീസ് പി.വി അന്‍വര്‍ എം.എല്‍.എയെ പ്രതിയാക്കി വഞ്ചനാകുറ്റത്തിന് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്. കോടതിയെ സമീപിക്കുന്നതിനും ഒരു മാസം മുമ്പ് നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ സലീം പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. ജാമ്യമില്ലാത്ത ഐ.പി.സി 420 വകുപ്പില്‍ വഞ്ചനാക്കുറ്റമാണ് പി.വി അന്‍വറിനുമേല്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50 ലക്ഷം നല്‍കിയാല്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയത്. 2011 ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവിആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി.
അന്‍വറിന്റെ പേരില്‍ ബല്‍ത്തങ്ങാടി താലൂക്കില്‍ കാരായ വില്ലേജില്‍ 22/7, 18/20, 18/22 എന്നീ സര്‍വേ നമ്പറുകളിലായി 1.87 ഏക്കര്‍ ഭൂമി ഉള്ളതായാണ് കണ്ടെത്തിയത്. ഇതു സംബന്ധിച്ച റവന്യൂ രേഖയും പോലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ട്. ബല്‍ത്തങ്ങാടിയില്‍ തുര്‍ക്കുളാകെ ക്രഷര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനും ഒരു വര്‍ഷം മുമ്പ് 2015ലാണ് പി.വി അന്‍വര്‍ സ്വന്തമാക്കിയത്.
ഭൂമിയും ക്രഷറും സ്വന്തമാകുന്നതിനും മൂന്ന് വര്‍ഷം മുമ്പ് 2012ലാണ് അന്‍വര്‍ പ്രവാസിയായ നടുത്തൊടി സലീമില്‍ നിന്നും പണം തട്ടിയത്. തെളിവുകളെല്ലാം ലഭിച്ചിട്ടും അന്‍വറിനെ അറസ്റ്റുചെയ്യാതെ സംരക്ഷിക്കുകയായിരുന്നു മഞ്ചേരി ഇന്‍ഡസ്‌പെക്ടര്‍ എം.ബി ഷൈജു. ഇതോടെയാണ് പോലീസ് കേസ് അട്ടിമറിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
ഇതിനിടെ എം.എല്‍.എ പ്രതിയായ വഞ്ചാനാകുറ്റത്തിനുള്ള ക്രിമിനല്‍ കേസ് സിവില്‍ കേസാക്കിമാറ്റാന്‍ സി.ഐ എം.ബി ഷൈജു മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പോലീസ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. ഇതിിനിടെയാണ് കേസന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നും മാറ്റി ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ച് ഹൈക്കോടതി ഉത്തരവുണ്ടായിരിക്കുന്നത്.