ചാണ്ടിക്ക് കനത്ത പ്രഹരമായി ഹൈക്കോടതി, മന്ത്രി എങ്ങനെ ഹർജി നൽകി ?

Thomas chandy

കൊച്ചി: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം.

തോമസ് ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.

മന്ത്രി ദന്തഗോപുരത്തില്‍ നിന്നും ഇറങ്ങി വന്ന് സാധാരണക്കാരനെപ്പോലെ നിയമ നടപടി നേരിടണമെന്ന് കോടതി ചൂണ്ടിക്കാട്ടി. നിഷ്‌കളങ്കനാണെങ്കില്‍ നിങ്ങള്‍ അതാണ് ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.

കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ വാദമുണ്ടെങ്കില്‍ അത് കളക്ടറെ ബോധ്യപ്പെടുത്താന്‍ കോടതി ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ ഹര്‍ജി ഉത്തരവില്‍ ജഡ്ജിമാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേസിലേത് അസാധാരണ സാഹചര്യമാണെന്ന് ജസ്റ്റിസ് പി.എന്‍ രവീന്ദ്രന്‍ പറഞ്ഞു. 15 ദിവസത്തിനകം കലക്ടര്‍ തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടതാണ് ഉചിതമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

തോമസ് ചാണ്ടിക്ക് വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി പിന്‍വലിക്കേണ്ട ആവശ്യമില്ലെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതോടെയാണ് കോടതി ഹര്‍ജി തള്ളിയത്.

തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യനെന്നും കോടതി അറിയിച്ചു. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെയാണ് കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.

ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു ഹര്‍ജിക്ക് നിലനില്‍പ്പുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും പറഞ്ഞു.

മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.

മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ. എന്നാല്‍, തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയില്‍ മന്ത്രി എന്ന നിലയിലാണ് ഹര്‍ജി നല്‍കുന്നതെന്ന് ആദ്യത്തെ വരിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതെങ്ങനെയാണ് ശരിയാവുന്നതെന്നും കോടതി ചോദിച്ചു.

ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും എതിര്‍ കക്ഷിയാക്കിയായിരുന്നു മന്ത്രിയുടെ പരാതി.

റവന്യൂ വകുപ്പിനെതിരേയും കോടതി വിമര്‍ശനം ഉന്നയിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കളക്ടറെക്കൊണ്ട് അന്വഷിപ്പിച്ചതെന്നാണ് കോടതി ആരാഞ്ഞു.

കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ഉത്തരവുണ്ടെങ്കിലേ ചോദ്യം ചെയ്യാനാകൂവെന്നും കോടതി പറഞ്ഞു.

കലക്ടറുടേത് റിപ്പോര്‍ട്ട് മാത്രമാണ്. കലക്ടറുടെ അവസാന റിപ്പോര്‍ട്ടിനുശേഷം കോടതിയെ സമീപിക്കാം. നികത്തിയ ഭൂമിയുടെ ഉടമയല്ലെങ്കില്‍ മന്ത്രിക്ക് അത് കലക്ടറെ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലം തോമസ് ചാണ്ടിയുടേതല്ലെന്ന് വിവേക് തന്‍ഖ കോടതിയില്‍ വാദിച്ചു.

ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ ചാണ്ടിയുടെ പേരിലല്ല. കലക്ടര്‍ നോട്ടിസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എം.ഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നുവെന്നും കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാമെന്നും ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നികത്തപ്പെട്ടത് ഭൈരവന്‍,ആശാലത എന്നിവരുടെ ഭൂമിയാണ്. ഈ ഭൂമി തനിക്ക് കൈമാറിയെന്ന കലക്ടറുടെ കണ്ടെത്തല്‍ ശരിയല്ല. തന്റെ പേര് കലക്ടറുടെ റിപ്പോര്‍ട്ടിലേക്ക് വലിച്ചിഴച്ചത് ആസൂത്രിതമെന്നും മന്ത്രി ആരോപിക്കുന്നു.

തന്നെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

എന്നാല്‍ തോമസ് ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്‌ക്കെതിരല്ലെന്നാണ് സര്‍ക്കാര്‍ വാദം. വ്യക്തി എന്ന നിലയിലാണ് തോമസ് ചാണ്ടിയുടെ ഹര്‍ജിയെന്നും സ്റ്റേറ്റ് അറ്റോര്‍ണി വ്യക്തമാക്കി.

ചാണ്ടിയെ ന്യായീകരിച്ച സ്‌റ്റേറ്റ് അറ്റോര്‍ണിയേയും കോടതി വിമര്‍ശിച്ചു.

ഇതിനിടെ വാദങ്ങള്‍ എതിരായതോടെ ചാണ്ടിക്കെതിരായി സര്‍ക്കാര്‍ കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖയാണ് കോടതിയില്‍ കേസ് വാദിക്കുന്നത്.

വാദത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കോടതി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു.

തോമസ് ചാണ്ടിയുടെ സുഹൃത്തുകൂടിയായ വിവേക് തന്‍ഖ ഹൈക്കമാന്‍ഡിനെപ്പോലും അറിയിക്കാതെയാണ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നത്. മധ്യപ്രദേശിലെ മുന്‍ അഡ്വക്കറ്റ് ജനറലാണ് തന്‍ഖ.

Top