ഹത്രാസ് ബലാത്സംഗം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാന്‍ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാന്‍ഡന്‍ഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങള്‍. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. ഭരണകൂടത്തില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. കുടുംബത്തിന് സുരക്ഷ വേണം. പെണ്‍കുട്ടിയുടെ സംസ്‌കാരം പൊലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയത്. ബലം പ്രയോഗിച്ചാണ് മൃതശരീരം സംസ്‌കാരത്തിന് കൊണ്ടുപോയതെന്നും സഹോദരന്‍ പറഞ്ഞിരുന്നു.

ഈ മാസം 14ന് ആണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്‌ക്കൊപ്പം പുല്ല് വെട്ടാന്‍ പോയതിനിടെയാണ് പെണ്‍കുട്ടിയെ നാല് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്.

Top