ഹത്രാസ് ബലാത്സംഗം; പെണ്‍കുട്ടിയുടെ മരണകാരണം നട്ടെല്ലിനേറ്റ പരുക്ക്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയത് നട്ടെല്ലിനേറ്റ ഗുരുതര പരിക്കാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ബലാത്സംഗം നടന്നോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് സാമ്പിളുകള്‍ അയച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് പരിക്കുകളുണ്ടെങ്കിലും ബലാത്സംഗത്തിനിടെ നടന്നതാണോയെന്ന് വ്യക്തമല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ബലാത്സംഗം നടന്നോയെന്ന് തെളിയിക്കാന്‍ അതിനാല്‍ കൂടുതല്‍ പരിശോധനകള്‍ വേണം. സുഷുമ്‌ന നാഡിക്കുണ്ടായ ക്ഷതം വഴിയുണ്ടായ അണുബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തിലെ എല്ലുകള്‍ക്കും പൊട്ടലുണ്ട്.

പെണ്‍കുട്ടിയുടെ മരണത്തില്‍ രാജ്യവ്യാപക പ്രതിഷേധമുയരുന്നതിനിടെ അവരുടെ ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് യുപി പൊലീസ്. പെണ്‍കുട്ടിയുടെ ഗ്രാമമായ ബൂല്‍ഗാര്‍ഗിയിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് ബാരിക്കേഡുകള്‍ വച്ച് അടച്ചു. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം.

Top