ഹത്രാസ് കൂട്ടബലാത്സംഗ കേസ്: പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം പ്രഖ്യാപിച്ച് സർക്കാർ

ലഖ്‍നൗ: ഹത്രാസ് കൂട്ടബലാത്സംഗ കേസിൽ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യുപി സർക്കാർ. ഹത്രാസില്‍ പത്തൊമ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായധനവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകുമെന്ന് സർക്കാർ അറിയിച്ചത്.

അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതലേ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് കുടുംബത്തിന്‍റെ അനുമതിയില്ലാതെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് സംസ്കരിച്ചത്. ഒരു നോക്ക് കാണണമെന്ന കുടംബാംഗങ്ങളുടെ അപേക്ഷ പോലും മുഖവിലയ്ക്ക് എടുക്കാതെയുള്ള നടപടി യുപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കി.

കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനുമതെിരെ രോഷം ആളിക്കത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു. ക‌ർശന നടപടി സ്വീകരിക്കാൻ യുപി മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിനു പിന്നാലെയാണ് സഹായധനവും ജോലിയും പ്രഖ്യാപിച്ചത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. മുഖം രക്ഷിക്കാനുള്ള നടപടി അംഗീകരിക്കില്ലെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും വരെ പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കി.

Top