യുപിയില്‍ വീണ്ടും ക്രൂരത; ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍

ആഗ്ര: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ 17കാരിയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധനഗ്‌നമായ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിലത്തിട്ട് വലിച്ചിഴച്ച പാടുകളും മാറിലും മറ്റ് ഭാഗങ്ങളിലും നഖമേറ്റ പാടുകളുമുണ്ട്. വയലിലേക്ക് പശുക്കള്‍ക്ക് തീറ്റതേടിപ്പോയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് അന്വേഷണ സംഘങ്ങളെ പൊലീസ് നിയോഗിച്ചു.

സംശയിക്കുന്ന 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹാഥ്റസ് സംഭവത്തിന് സമാനമാണ് കൊലപാതകമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിരവധി പാടുകളുണ്ടെന്നും അതേസമയം ആന്തരികമായ പരിക്കേറ്റിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉദ്ധരിച്ച് അലിഗഢ് എസ്എസ്പി ജി മുനിരാജ് പറഞ്ഞു.

ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കൂടുതല്‍ വ്യക്തതയുണ്ടാകൂവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി അക്രബാദിലെ വീടിന് സമീപത്തു നിന്നാണ് മൃതശരീരം കണ്ടെത്തിയത്. സംഭവ ദിവസം പുല്ലുപറിക്കാനാണ് പെണ്‍കുട്ടി വയലിലേക്ക് പോയത്. എന്നാല്‍ സമയമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതശരീരം കണ്ടെത്തിയത്.

 

Top