Hate speech: Vellappally got anticipatory bail

കൊച്ചി: ആലുവയിലെ വിവാദ പ്രസംഗത്തിന് എതിരായ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം. വെള്ളാപ്പള്ളി ജനുവരി 10 ന്അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വെള്ളാപ്പള്ളിക്ക് മജിസ്‌ട്രേറ്റ് കോടതിയല്‍ നിന്നും മുന്‍കൂര്‍ ജാമ്യമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

വെള്ളാപ്പള്ളി വിമര്‍ശിച്ചത് സര്‍ക്കാരിനെയാണ്. പ്രഥമദൃഷ്ട്യാ മതസ്പര്‍ധ വളര്‍ത്തുന്ന പ്രസ്താവനയാണ് വെള്ളാപ്പള്ളിയുടേതെന്ന് തോന്നുന്നില്ല. ഒരു സമുദായത്തിന് മാത്രം ആനുകൂല്യം നല്‍കുന്നതിനെയാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സമത്വ മുന്നേറ്റ യാത്രയുടെ ആലുവ യോഗത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി സെക്ഷന്‍ 153ാം വകുപ്പ് പ്രകാരം ആലുവ പൊലീസാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് എടുത്തത്. പിഴയും മൂന്നുവര്‍ഷംവരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് അയാള്‍ മുസ്ലീമായതുകൊണ്ടാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പ്രത്യേക മതത്തില്‍പ്പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാല്‍ ആ വിഭാഗക്കാരനായി മരിക്കാന്‍ കൊതിതോന്നുന്നു എന്നുമായിരുന്നു വെള്ളാപ്പള്ളി പ്രസംഗിച്ചത്. തുടര്‍ന്ന് ഹോട്ടലില്‍വെച്ച് നടത്തിയ പത്രസമ്മേളനത്തിലും വെള്ളാപ്പള്ളി ഈ വാക്കുകള്‍ ആവര്‍ത്തിച്ചിരുന്നു.

Top