വിദ്വേഷ പ്രസംഗ കേസ് : പി.സി.ജ‍ോ‍ർജിന് വീണ്ടും നോട്ടീസ്

കോട്ടയം: വിദ്വേഷ പ്രസംഗ കേസിൽ ജനപക്ഷം നേതാവ് പി.സി.ജോർജിന് വീണ്ടും പൊലീസിന്റെ നോട്ടീസ്. മറ്റന്നാൾ രാവിലെ 11 മണിക്ക് തിരുവനന്തപുരം ഫോർട്ട്‌ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്താനാണ് നിർദേശം. ഇന്നലെ ആണ് നോട്ടീസ് നൽകിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ പി.സി.ജോർജിനോട് ഹാ‍ജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത് വിവാദമായിരുന്നു. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാൽ ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനുള്ളതും ചൂണ്ടിക്കാട്ടി ഹാജരാകാനാകില്ലെന്ന് പി.സി.ജോർജ് മറുപടി നൽകിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഘട്ടത്തിൽ ഹജരാകണം എന്ന ഉപാധിയോടെയാണ് പി.സി.ജോർജിന് ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രിയാണ് തന്റെ അറസ്റ്റിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് തൃക്കാക്കരയിൽ മറുപടി നൽകുമെന്നും പി.സി.ജോർജ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ജോ‍ർജിന് പൊലീസ് നോട്ടീസ് അയച്ചത്.

Top