വിദ്വേഷ പ്രസംഗം; പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗക്കേസിൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുൻ എംഎൽഎ പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്റെ തീരുമാനം.

കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്ന് ജോർജിന് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു. എന്നാൽ തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നൽകുകയായിരുന്നു. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.

Top