ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന; ഖേദം പ്രകടിപ്പിച്ച് ഫാ. റോയ് കണ്ണന്‍ചിറ

കോട്ടയം: ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെയ്‌ന’ എന്ന യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് ഇദ്ദേഹം ഖേദം പ്രകടിപ്പിച്ചത്. ”എന്റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നു” അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം.

” എന്റെ പരാമര്‍ശം കൊണ്ട് കേരളത്തിലെ മതേതര സങ്കല്‍പ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ നിര്‍മിതിയെയും തടസ്സപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്ട്ര നിര്‍മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാല്‍ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാന്‍ മക്കളെ ഉപദേശിക്കണമെന്നാണ് എന്റെ പ്രസ്താവനയുടെ ഉദ്ദേശ്യമെന്നും” അദ്ദേഹം പറഞ്ഞു.

പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നു വരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്റെ ക്ലിപ് പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായെന്നും അതില്‍ വളരെ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍ നിന്ന് എല്ലാവരും പിന്‍വാങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Top