ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങിന് ഒറ്റയ്ക്ക് പോയിട്ടുണ്ട്: സ്വപ്‌ന സുരേഷ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് കള്ളമാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരൺ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരൺ ഇടനിലക്കാരൻ അല്ലെങ്കിൽ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു.

ക്ലിഫ് ഹൗസിൽ രഹസ്യ മീറ്റിങ്ങിന് താൻ തനിച്ച് പോയിട്ടുണ്ട്. 2016 മുതൽ 2020 വരെ പല തവണ പോയിട്ടുണ്ട്. സിസിടി വി ദൃശ്യങ്ങൾ പുറത്തു വിടൂ. ക്ലിഫ് ഹൗസിലെയും സെക്രട്ടറിയേറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടൂ. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. മറന്നു വച്ച ബാഗ് നയതന്ത്ര ചാനൽ വഴി എന്തിനു കൊണ്ടുപോയി? ബാഗിൽ ഉപഹാരമെങ്കിൽ എന്തിന് നയതന്ത്രചാനൽ വഴി കൊണ്ടുപോയി. താൻ പറയുന്നത് കള്ളമല്ല. പിഡബ്ല്യുസിയാണ് തനിക്ക് ജോലി നൽകിയത്.

ഷാർജ ഭരണാധികാരിക്ക് കൈക്കൂലി നൽകിയെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറയരുത്. യുഎഇ ഭരണാധികാരിയുമായി ക്ലിഫ് ഹോസിലെ കൂടിക്കാഴ്ച ചട്ടങ്ങൾ മറികടന്നായിരുന്നു.

സ്പ്രിംഗ്‌ളറിന് പിന്നിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ്. സ്പ്രിംഗ്‌ളർ വഴി ഡാറ്റബേസ് വിറ്റെന്ന് ശിവശങ്കർ പറഞ്ഞു. പിന്നിൽ വീണ വിജയനാണെന്നും പറഞ്ഞു. ശിവശങ്കർ ബലിയാടാവുകയായിരുന്നു. എക്‌സോലോജിക്കിന്റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് നൽകിയിട്ടുണ്ട് എന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.

Top