ഗുര്‍മീതിന്റെ ദത്തുപുത്രി ഹണീപ്രീതിനെതിരെ ഹരിയാന പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ദത്തുപുത്രിയായ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്.

ഹരിയാന പൊലീസാണ് ഹണീപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്.

വിധിക്ക് ശേഷം കോടതിക്ക് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹിം സിങിനെ ജയിലിലേക്ക് കൊണ്ടു പോകും വഴി രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പോലീസ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന സിഗ്‌നല്‍ ആയിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഗുര്‍മീതിനൊപ്പം ‘മെസഞ്ചര്‍ ഓഫ് ഗോഡ്’ സിനിമ പരമ്പരകള്‍ സംവിധാനം ചെയ്തത് ഹണിപ്രീതാണ്, സിനിമയില്‍ ഗുര്‍മീതിന്റെ മകളായി തന്നെ ഹണിപ്രീത് അഭിനയിച്ചിട്ടുമുണ്ട്.

ജാട്ടു എന്‍ജിനീയര്‍, വാരിയര്‍ ലയണ്‍ ഹാര്‍ട്ട് തുടങ്ങിയ സിനിമകളും ഹണിപ്രീത് സംവിധാനം ചെയ്തു.

നവമാധ്യമങ്ങളില്‍ ‘പപ്പാസ് ഏഞ്ചല്‍’ എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. ഗുര്‍മീതിന് ഏറ്റവുമടുപ്പമുണ്ടായിരുന്നതും ഹണിപ്രീതിനോടാണ്. സംഘടനയുടെ ചുമതലകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നതും ഗുര്‍മീതിന്റെ ഈ വളര്‍ത്തു പുത്രിയാണ്.

ഗുര്‍മീത് ജയിലിലായ ശേഷം ഹണിപ്രീത് ഒളിവിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുര്‍മീത് സിങ്ങിനെ രണ്ട് ബലാത്സംഗക്കേസുകളിലായി 20 വര്‍ഷം കഠിനതടവിന് പ്രത്യേക സി.ബി.ഐ. കോടതി ശിക്ഷിച്ചത്.

Top