വിജയ് ഹസാരെ ട്രോഫി : രാജസ്ഥാനെ വീഴ്ത്തി ഹരിയാന ചാംപ്യന്മാര്‍

രാജ്‌കോട്ട് : വിജയ് ഹസാരെ ട്രോഫി ഹരിയാനയ്ക്ക്. ഫൈനലില്‍ രാജസ്ഥാനെ 30 റണ്‍സിനാണ് ഹരിയാന തോല്‍പ്പിച്ചത്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരിയാന 288 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 48 ഓവറില്‍ 257ന് എല്ലാവരും പുറത്തായി. സെഞ്ചുറി നേടിയ അഭിജിത് തോമറിനും (106) ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. മൂന്ന് വിക്കറ്റ് വീതം നേടി ഹര്‍ഷര്‍ പട്ടേലും സുമിത് കുമാറും തിളങ്ങി.

തകര്‍ച്ചയോടെയായിരുന്നു രാജസ്ഥാന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ റാം മോഹന്‍ ചൗഹാന്‍ (1), മഹിപാല്‍ ലോംറോര്‍ (2), ദീപക് ഹൂഡ (0) എന്നിവരെ സുമിത് പുറത്താക്കി. അഞ്ചാമനായി ക്രീസിലെത്തിയ കരണ്‍ ലാംബയ്ക്കും (20) തിളങ്ങാനായില്ല. പിന്നീട് അഭിജിത് – കുനാല്‍ സിംഗ് റാത്തോര്‍ (79) എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിന് വിജയപ്രതീക്ഷ നല്‍കിയത്. ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അഭിജിത്തിനെ പുറത്താക്കി പുറത്താക്കി ഹര്‍ഷല്‍ ഹരിയാനയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. കുനാലും അധികം വൈകാതെ മടങ്ങി. പിന്നീടെത്തിയ അജയ് സിംഗ് (8), അനികേത് ചൗധരി (4), അറാഫത്ത് ഖാന്‍ (1), ഖലീല്‍ അഹമ്മദ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. രാഹുല്‍ ചാഹര്‍ (18) പുറത്താവാതെ നിന്നു. ഹര്‍ഷലും സുമിത് എന്നിവര്‍ക്ക് പുറമെ അന്‍ഷൂല്‍ കാംബോജ്, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

നേരത്തെ, ഹരിയാനയ്ക്ക് അങ്കിത് കുമാര്‍ (88), അശോക് മനേരിയ (70) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് തുണയായത്. മോശം തുടക്കമായിരുന്നു ഹരിയാനയ്ക്ക്. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് ചേര്‍ക്കുന്നതിനിടെ യുവരാജ് സിംഗ് (1), ഹിമാന്‍ഷു റാണ (10) എന്നിവരുടെ വിക്കറ്റുകള്‍ ഹരിയാനയ്ക്ക് നഷ്ടമായി. എന്നാല്‍ നാലാം വിക്കറ്റില്‍ അങ്കിത് – മനേരിയ സഖ്യം 124 റണ്‍സ് കൂട്ടിചേര്‍ത്തു. അനികേത് ചൗധരിയാണ് കൂട്ടുകെട്ട് പൊളിക്കുന്നത്.

അങ്കിത് കുമാറിനെ അനികേത് ബൗള്‍ഡാക്കുകയായിരുന്നു. വൈകാതെ മനേരിയയും മടങ്ങി. പിന്നീടെത്തിയ ആര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. രോഹിത് പ്രമോദ് ശര്‍മ (20), നിഷാന്ത് സിന്ധു (29), രാഹുല്‍ തെവാട്ടിയ (24), ഹര്‍ഷല്‍ പട്ടേല്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സുമിത് കുമാര്‍ (28), അന്‍ഷൂല്‍ കംബോജ് (0) എന്നിവര്‍ പുറത്താവാതെ നിന്നു. അനികേത് ചൗധരി രാജസ്ഥാന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

Top