പീഡന പരാതി; ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‌സ്റ്റീന് 123 കോടി പിഴ

ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 17 മില്യണ്‍ യു.എസ് ഡോളര്‍(123 കോടി രൂപ) പിഴ. ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഇദ്ദേഹത്തിന് യു.എസ് കോടതിയാണ് പിഴ വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചിരുന്നു.

വെയിന്‍സ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ നിന്നാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്ന വാദവും കോടതി തള്ളിക്കളഞ്ഞു.

ഒട്ടനവധി സ്ത്രീകളാണ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നിരുന്നത്. അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും. മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ രംഗത്ത് വരികയായിരുന്നു.

 

Top