ലണ്ടൻ: ലൈംഗികാരോപണം നേരിടുന്ന ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റെയ്നെതിരെ പുതിയ ആരോപണവുമായി മെക്സിക്കൻ-അമേരിക്കൻ നടി സൽമ ഹായെക് രംഗത്ത്.
ഹാർവി തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് 51 വയസുകാരിയായ സൽമ വെളിപ്പെടുത്തിയത്.
അനേകം വർഷങ്ങൾ ഹാർവിയെ തനിക്ക് പേടിയായിരുന്നുവെന്നും ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ സൽമ പറഞ്ഞു.
2002ൽ പുറത്തിറങ്ങിയ “ഫ്രിഡ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിട്ട അനുഭവങ്ങളാണ് സൽമ ലേഖനത്തിലൂടെ വെളിപ്പെടുത്തിയത്.
എന്നാൽ സൽമ നടത്തിയ ഈ ആരോപണത്തിൽ ഹാർവി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആഞ്ജലീന ജോളി, ഗിനത്ത് പാൾട്രൊ, ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി രണ്ടു ഡസനടുത്ത് നടിമാരാണു വെയ്ൻസ്റ്റെയ്നെതിരേ ലൈംഗിക ആരോപണവുമായി നേരത്തെ രംഗത്തെത്തിയത്. ഇവരിൽ മൂന്നുപേർ ബലാത്സംഗ ആരോപണവും ഉന്നയിച്ചു.
ന്യൂയോർക്ക്, ലോസ് ആഞ്ചലസ്, ബെവേർലി ഹിൽസ്, ലണ്ടൻ ഉദ്യോഗസ്ഥർ ഹാർവിക്കെതിരായ ആരോപണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം ശക്തമായി നിഷേധിക്കുകയായിരുന്നു. സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശത്തോടെ ആരെയും ഇതുവരെ സമീപിച്ചിട്ടില്ലെന്നാണു ഹാർവിയുടെ നിലപാട്.
ഹോളിവുഡിലെ നിർമ്മാതാക്കളിൽ പ്രമുഖനാണ് അറുപത്തഞ്ചുകാരനായ ഹാർവി. ഇതിനോടകം മൂന്നൂറിലേറെ ഓസ്കർ നോമിനേഷനുകൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രൊഡക്ഷനുകളിൽ 81 എണ്ണവും പുരസ്കാരം സ്വന്തമാക്കിയിരുന്നു.