വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍

മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ഇന്ന് ഹര്‍ത്താല്‍. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വയനാട്ടില്‍ തുടങ്ങി. കാട്ടാന ആക്രമണത്തില്‍ വയനാട്ടില്‍ മാത്രം 20 ദിവസത്തിനിടെ മൂന്നു പേര്‍ മരിച്ച സാഹചര്യത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങള്‍ അടക്കം തടയുമെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബേലൂര്‍ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസവും തുടരുകയാണ്. ദൗത്യം നീളുന്നതില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ആനയുടെ ആക്രമണത്തില്‍ പടനിലം സ്വദേശി അജീഷ് കൊല്ലപ്പെട്ടത് കഴിഞ്ഞയാഴ്ചയാണ്. സര്‍വ്വ സന്നാഹവുമായി ഇറങ്ങിയിട്ടും ദൗത്യസംഘത്തിന് ബേലൂര്‍ മഗ്‌നയെ മയക്കുവെടി വെയ്ക്കാനായിട്ടില്ല. കഴിഞ്ഞ ദിവസം പനവല്ലിക്ക് സമീപമുള്ള കുന്നുകളിലായിരുന്നു ബേലൂര്‍ മഗ്‌ന തമ്പടിച്ചത്. മയക്കുവെടിവെയ്ക്കാന്‍ പാകത്തിന് ദൗത്യസംഘത്തിന് ആനയെ ആറാം ദിവസവും അടുത്ത് കിട്ടിയില്ല. സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ബേലൂര്‍ മഗ്‌ന ദൗത്യത്തിനായി വയനാട്ടിലേയ്ക്ക് നിയോഗിച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയും ഇന്നലെ ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. റാപ്പിഡ് റെസ്പോണ്‍സ് ടീമും വെറ്റിനറി ടീമും സര്‍വ്വസന്നാഹങ്ങളുമായി തമ്പടിച്ചിട്ടും ബേലൂര്‍ മഗ്‌ന ഒളിച്ചുകളി തുടര്‍ന്നു.

ഈ ദിവസങ്ങള്‍ക്കിടെ ദൗത്യ സംഘം ആനയെ നേരില്‍ കണ്ടത് വിരലിലെണ്ണാവുന്ന തവണ മാത്രമാണ്. ഇതിനിടയില്‍ രണ്ട് വട്ടം ദൗത്യസംഘം മയക്കുവെടി ഉതിര്‍ത്തിരുന്നു. തഴച്ചുവളര്‍ന്ന് നില്‍ക്കുന്ന അടിക്കാടിന്റെ മറവ് പറ്റി ബേലൂര്‍ മഗ്‌ന അതിവേഗം നീങ്ങുന്നതാണ് ദൗത്യത്തിന് തിരിച്ചടിയാകുന്നത്. ബേലൂര്‍ മഗ്‌നയ്ക്കൊപ്പം അക്രമകാരിയായ മറ്റൊരു മോഴയാന കൂടിയുള്ളത് ദൗത്യസംഘത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതിനിടെ പുലിയും ദൗത്യസംഘത്തിനെതിരെ തിരിഞ്ഞിരുന്നു.

അതേസമയം, വയനാട് പുല്‍പ്പള്ളി ചേകാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പാക്കം സ്വദേശി പോളിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കുറുവാ ദ്വീപില്‍ വനം വകുപ്പിലെ സുരക്ഷാജീവനക്കാരനായി ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചത്. പാക്കം ചേകാടി റൂട്ടില്‍ കുറുവാദീപിനു സമീപത്ത് ഇന്നലെ രാവിലെയാണ് കാട്ടാന ഫോറെസ്റ്റ് ഗൈഡ് പോളിനെ ആക്രമിച്ചത്.

Top