വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ നടത്താനിരുന്ന സമരത്തില്‍ നിന്ന് പിന്മാറി ഹര്‍ഷിന. കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സമരം പിന്‍വലിച്ചത്.കുറ്റക്കാര്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നു എന്ന് ആരോപിച്ചാണ് സമരത്തിന് ഇറങ്ങാന്‍ ഹര്‍ഷിന തീരുമാനിച്ചത്.

കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയുന്നതിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിന്റെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥനായ എസിപി നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ദിവസം മടക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ സത്യഗ്രഹസമരം നടത്താന്‍ ഹര്‍ഷിന തീരുമിച്ചത്. എന്നാല്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാനുള്ള തീരുമാനം. ഈ മാസം 28നകം പ്രോസിക്യൂഷന്‍ അനുമതിക്കായുള്ള അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുമെന്ന് കമ്മീഷണര്‍ ഉറപ്പ് നല്‍കിയതിനാലാണ് സമരം പിന്‍വലിച്ചതെന്ന് ഹര്‍ഷിന അറിയിച്ചു.

അതേസമയം, കുറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് തള്ളി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ നാല് ആരോഗ്യ പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

Top