ഹാരിസണ്‍ കേസില്‍ തിരിച്ചടി; സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഹാരിസൺ കേസിൽ സർക്കാരിന് തിരിച്ചടി നൽകി സുപ്രീംകോടതി വിധി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന സർക്കാരിന്റെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയിരിക്കുന്നത്. ഹാരിസൺ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38,000 ഏക്കർ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സർക്കാർ ഏറ്റെടുത്തത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമര്‍ശനത്തോടെയായിരുന്നു റദ്ദാക്കിയത്.

സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൂടാതെ,കേരള ഭൂസംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങളുണ്ട്. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന കണ്ടെത്തല്‍ തെറ്റാണ്. റിസര്‍വ് ബാങ്ക് അനുമതി ഇല്ലാതെയാണ് വിദേശ കമ്പനി ഭൂമി കൈവശം വെച്ചതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഹാരിസണ്‍ മലയാളം അധികൃതര്‍ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലര്‍ക്കും വിറ്റെന്നും ഈ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

Top